// // // */
ഈയുഗം ന്യൂസ്
October 30, 2020 Friday 02:07:12pm
ദോഹ: ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടോയ്‌ലെറ്റിൽ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗവണ്മെന്റ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിയമലംഘനവും ചട്ടലംഘനവും നടന്നതായി കണ്ടെത്തി.
നിയമം ലംഘിച്ച് സ്ത്രീ യാത്രക്കാരെ നഗ്ന പരിശോധനക്ക് വിധേയരാക്കിയവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു.
സംഭവത്തിൽ സ്ത്രീ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി വ്യക്തമാക്കി.
പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിൽ ചവറ്റുകൊട്ടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവം എയർപോർട്ടിൽ നടക്കുന്നത്, ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഒരു പ്രസ്താവനയിൽ നേരത്തെ പറഞ്ഞു.
കുട്ടിയുടെ മാതാവിന്റെ ആരോഗ്യം സംബന്ധിച്ച ആശങ്കകൾ മൂലമാണ് വിമാനങ്ങൾ പുറപ്പെടുന്നതിനു മുമ്പ് യാത്രക്കാരായ വനിതകളോട് ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ആരാഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി.
ദോഹയിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഖത്തർ എയർവേസ് വിമാനത്തിലെ 13 ആസ്ത്രേലിയൻ വനിതകളെ വിമാനത്തിൽ നിന്നു പുറത്തിറക്കി പരിശോധന നടത്തിയെന്ന് ആസ്ത്രേലിയൻ ചാനലായ സെവൻ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. സംഭവം അന്താരാഷ്‌ട്ര തലത്തിൽ വിവാദമാകുകയും ചില രാജ്യങ്ങൾ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
നവജാതശിശുവിന്റെ മാതാവിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കുട്ടി ആരോഗ്യപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും പരിചരണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.