// // // */
ഈയുഗം ന്യൂസ്
October 28, 2020 Wednesday 10:12:33am
ദോഹ: ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടോയ്‌ലെറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവത്തിൽ ഖത്തർ അന്വേഷണം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചു.
പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിൽ ചവറ്റുകൊട്ടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ആദ്യമായിട്ടാണ് ഇത്തരം ഒരു സംഭവം എയർപോർട്ടിൽ നടക്കുന്നത്, ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
കുട്ടിയുടെ മാതാവിന്റെ ആരോഗ്യം സംബന്ധിച്ച ആശങ്കകൾ മൂലമാണ് വിമാനങ്ങൾ പുറപ്പെടുന്നതിനു മുമ്പ് യാത്രക്കാരായ വനിതകളോട് ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ആരാഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കി.
കുഞ്ഞ് മരിച്ചിട്ടില്ലെന്നും പൂർണ ആരോഗ്യമുണ്ടെന്നും എയർപോർട് അധികൃതർ വ്യക്തമാക്കി.
ദോഹയിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഖത്തർ എയർവേസ് വിമാനത്തിലെ 13 ആസ്ത്രേലിയൻ വനിതകളെ വിമാനത്തിൽ നിന്നു പുറത്തിറക്കി പരിശോധന നടത്തിയെന്ന് ആസ്ത്രേലിയൻ ചാനലായ സെവൻ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ആസ്ത്രലിയ വിഷയത്തിൽ ആശങ്ക അറിയിക്കുകയും ഖത്തറിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
നവജാതശിശുവിന്റെ മാതാവിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കുട്ടി ആരോഗ്യപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും പരിചരണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ മാതാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ hiamedia@hamadairport.com.qa എന്ന വിലാസത്തിൽ അറിയിക്കണമെന്നും വിമാനത്താവള അധികൃതർ അഭ്യർഥിച്ചു.
അതേസമയം വളരെ പ്രാധാന്യത്തോടെയാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.