// // // */
ഈയുഗം ന്യൂസ്
October 13, 2020 Tuesday 03:11:48pm
ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തു മിനിറ്റിനുള്ളിൽ ഫലം ലഭിക്കുന്ന റാപ്പിഡ് കോവിഡ് 19 ടെസ്റ്റുമായി ഖത്തർ. അതിവേഗം ഫലം ലഭിക്കുമെന്നതിനു പുറമെ ഇവ കൃത്യതയാർന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഈ പരിശോധന രീതി ഉടൻ രാജ്യത്ത് ലഭ്യമാക്കും.
ശരീരത്തിലെ ആന്റിജൻ പരിശോധിക്കുന്നതിന് മൂക്കിൽനിന്ന് സ്രവം എടുത്തശേഷം ഇവ ടെസ്റ്റ് കാർഡിൽ ഇടുകയാണ് ചെയ്യുന്നത്. ചുമ, പനി തുടങ്ങിയ പ്രകടമായ ലക്ഷണങ്ങൾ ഉള്ളവരുടെ സ്രവമാണ് പരിശോധനയ്ക്ക് എടുക്കുന്നത്. 97 ശതമാനംവരെ കൃത്യതയാർന്ന പരിശോധന രീതിയാണ് ഇതെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ലബോറട്ടറി മെഡിസിൻ ആൻഡ് പതോളജി വിഭാഗം മേധാവി ഡോക്ടർ ഇനാസ് അൽ കുവാരി പറഞ്ഞു.
ഖത്തർ ടി.വി.യിൽ നടന്ന പരിപാടിയിൽ ആയിരുന്നു ഡോക്ടർ ഇനാസ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണോ വൈറസ് ബാധ കണ്ടെത്തുന്നതിന് അനേകം മാർഗങ്ങൾ നിലവിലുണ്ട്. മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം എടുക്കുന്ന പി.സി.ആർ പരിശോധന ആയിരുന്നു ഏറ്റവും കൃത്യതയാർന്നത്. രക്ത സാമ്പിൾ പരിശോധിക്കുന്ന ആന്റിബോഡി ടെസ്റ്റ്, മൂക്കിൽ നിന്ന് സ്രവം എടുത്തു ടെസ്റ്റ് കാർഡിൽ പരിശോധിക്കുന്ന ആന്റിജൻ ടെസ്റ്റ് എന്നിവയായിരുന്നു മറ്റു രണ്ടു പരിശോധനാ രീതികൾ.
പത്തു മിനിറ്റിനുള്ളിൽ ഫലം കിട്ടുന്ന ആന്റിജൻ ടെസ്റ്റ് ആണ് ഖത്തറിൽ നടപ്പാക്കുന്നതെന്ന് അവർ പറഞ്ഞു. പുതിയ പരിശോധനാരീതി ഖത്തറിന്റെ കൊറോണ വൈറസിന് എതിരായ പോരാട്ടത്തെ കൂടുതൽ സഹായിക്കും.
പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ ആയിരിക്കും പരിശോധന നടത്തുകയെന്നും രാജ്യത്തെ കൊറോണാ വൈറസ് കേസുകൾ വേഗത്തിൽ കണ്ടെത്താൻ ഇതു സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.