// // // */
ഈയുഗം ന്യൂസ്
September 21, 2020 Monday 10:16:40pm
ദോഹ: ഈയുഗം ന്യൂസ് പോർട്ടലും ബ്രില്യന്റ് ഗ്രൂപ് ഓഫ് ഇന്സ്ടിട്യൂഷൻസും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലമാക്കിയായിരുന്നു മത്സരം.
അമൽ ഫെർമിസിന് (കൊറോണത്തുരുത്തിലെ യാത്രികർ) ഒന്നാം സ്ഥാനവും ജയപ്രകാശിനു (ലക്കി ബാംബൂ) രണ്ടാം സ്ഥാനവും സ്മിത ആദർശിന് (മൃതസഞ്ജീവനി) മൂന്നാം സ്ഥാനവും ലഭിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് യഥാക്രമം ഇന്ത്യൻ രൂപ 15,000, 10,000, 7,000 എന്നിങ്ങനെ ലഭിക്കും.
മൂന്നംഗ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. ഗൾഫ് ടൈംസ് മുൻ ഡെപ്യൂട്ടി മാനേജിങ് എഡിറ്ററും ചെറുകഥാകൃത്തും ആയ സി.പി രവീന്ദ്രൻ, മാതൃഭൂമി സീനിയർ സബ് എഡിറ്ററും ഗ്രന്ഥകർത്താവുമായ ഡോ: ഓ. കെ. മുരളീകൃഷ്ണൻ, കോഴിക്കോട് ചാലപ്പുറം ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ മലയാളം അധ്യാപകനും കേരള സംസ്ഥാന പാഠപുസ്തക നിർമാണ സമിതിയംഗവുമായ പി യഹിയ എന്നിവരായിരുന്നു വിധികർത്താക്കൾ.
"മനുഷ്യരാശിക്ക് ഇനിയും ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാത്ത ഒരു മഹാമാരിയുടെ പേടിയിൽ ലോകം മുഴുവൻ അരണ്ട് നിൽക്കുമ്പോൾ, ജീവിതത്തിന്റെ പല കണക്കുകൂട്ടലുകളും തെറ്റി പോവുകയാണ്. ആധിയും, വ്യാധിയും പലരുടെയും മനസ്സിന്റെ നില താറുമാറാക്കുന്നു. കോവിഡ് 19 പ്രമേയമായിട്ടുള്ള ഈ മത്സരത്തിലേക്ക് കിട്ടിയിട്ടുള്ള എല്ലാം കഥകളിലും ഈ മനോവ്യഥ തെളിഞ്ഞു കാണാം. ഒട്ടുമിക്ക കഥകളും നല്ല നിലവാരം പുലർത്തിയിട്ടുള്ളതുകൊണ്ട്, ഏറ്റവും മെച്ചപ്പെട്ട മൂന്നെണ്ണം അവയിൽ നിന്ന് തിരഞ്ഞെടുക്കുക എന്നത് വളരെ ശ്രമകരമായൊരു യത്നം തന്നെയായിരുന്നു. മത്സരത്തിൽ പങ്കെടുത്തവർക്ക് എല്ലാവിധ ഭാവുഗങ്ങളും നേരുന്നു," സി.പി രവീന്ദ്രൻ പറഞ്ഞു.
"കഥയുടെ ഘടന, തുടര്‍ച്ച, ഭാഷ ഇവയില്‍ കൂട്ടത്തില്‍ മികച്ച മൂന്നെണ്ണം തിരഞ്ഞെടുത്ത് മൂന്ന് സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നു," ഡോ: ഓ. കെ. മുരളീകൃഷ്ണൻ പറഞ്ഞു..
ആദ്യത്തെ പത്തു കഥകൾ ഉന്നത ഗുണനിലവാരം പുലർത്തിയതാണെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ആദ്യത്തെ പത്തിൽ ഉൾപ്പെട്ട മറ്റു രചയിതാക്കൾ: മുഹമ്മദ് റാഫി കെ. പി, അബ്ദുൽ ഖാദർ അറക്കൽ, അജിത് കുമാർ, ഫഹീമ ഷാബിർ, സ്മിത പൗലോസ്, കൊളച്ചേരി കനകാംബരൻ, അക്ബർ മിയമൽഹാർ.
48 രചനകളാണ് മത്സരത്തിൽ ലഭിച്ചത്. എല്ലാ കഥകളും ഈ യുഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.