// // // */
ഈയുഗം ന്യൂസ് ബ്യൂറോ
August 04, 2020 Tuesday 06:58:31pm
ദോഹ: രാജ്യത്തെ വിദ്യാലയങ്ങള്‍ സെപ്തംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ആദ്യത്തെ മൂന്ന് ദിവസം മൂന്നിലൊന്ന് വിദ്യാര്‍ഥികള്‍ മാത്രമാണ് സ്കൂളില്‍ എത്തേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സാമുഹിക അകലം ഉറപ്പു വരുത്താന്‍ ക്ലാസ്സുകളില്‍ ബെഞ്ച്, ഡസ്ക് എന്നിവ ക്രമീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സെപ്തംബര്‍ 20 മുതല്‍ സ്കൂളില്‍ എത്താം.
വിദ്യാലയങ്ങള്‍ സെപ്തംബര്‍ ഒന്നു മുതല്‍ മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
സെപ്തംബര്‍ ഒ്ന്നു മുതല്‍ മൂന്ന് വരെയാണ് ഒന്നാം ഘട്ടം. ഈ ഘട്ടത്തില്‍ 30 ശതമാനം വിദ്യാർഥികൾ മാത്രം സ്കൂളിൽ എത്തുക. ക്ലാസ്, ഡിവിഷന്‍ സംബന്ധിച്ച് സ്കൂളുകള്‍ക്ക് തീരുമാനമെടുക്കാം.
സെപ്റ്റംബർ 6 മുതൽ 17 വരെയാണ് രണ്ടാം ഘട്ടം. എല്ലാ സ്കൂളുകളിലും ഒരേസമയം 50 ശതമാനം കുട്ടികള്‍ മാത്രം എത്തുക. വിദ്യാര്‍ത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ആഴ്ചയും 50 ശതമാനം വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കുക. ഇതേ സമയം പകുതി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദൂരപഠനവുമൊരുക്കുക.
ഒന്നും രണ്ടും ഘട്ടത്തിന് ശേഷം സ്കൂളുകള്‍ പൂര്‍ണമായ ഹാജര്‍നിലയില്‍ പ്രവര്‍ത്തിക്കാം.
സ്കൂളിന്റെ പ്രവത്തന സമയത്തിൽ നിന്നും 25 മിനുട്ട് കുട്ടികൾക്ക് ഇന്റെര്‍വല്‍ പിരീയഡ് നൽകുക.
വിവിധ ക്ലാസുകള്‍ക്കും ഡിവിഷനുകള്‍ക്കും വിവിധ സമയങ്ങളിലാവും ഇന്റെര്‍വല്‍ പിരീയഡ്. ഇതനുസരിച്ച് ക്ലാസ് പിരീയഡുകള്‍ ക്രമീകരിക്കണം.
സ്കൂൾ സമയം രാവിലെ 7 .15 മുതൽ ഉച്ചക്ക് 12 .30 വരെയായിരിക്കും.
കിന്‍ഡര്‍ ഗാര്‍ടന്‍ മുതല്‍ മുഴുവന്‍ വിദ്യാലയങ്ങളും 2020/21 അദ്ധ്യയന വര്‍ഷത്തെ ക്ലാസുകളാണ് തുടങ്ങുന്നത്. ഇതിനായി ബാക് ടു സ്കൂള്‍ എന്ന പേരില്‍ നവീനമായ പദ്ധതിയും ഖത്തര്‍ പ്രഖ്യാപിച്ചു.