// // // */
ഈയുഗം ന്യൂസ് ബ്യൂറോ
July 08, 2020 Wednesday 04:55:42pm
ദോഹ: ഖത്തർ ഐ. സി. എഫ് ചാര്‍ട്ടര്‍ ചെയ്ത അഞ്ചാമത്തെ വിമാനം ഇന്നലെ 168 യാത്രക്കാരുമായി കോഴിക്കോട് ഇറങ്ങി. ജൂൺ 26 , 29, ജൂലായ് 2 എന്നീ തിയ്യതികളിൽ ഐ. സി. എഫ്. ഖത്തറിന്റെ നാലു വിമാനങ്ങൾ എഴുന്നൂറോളം പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു.
ഗർഭിണികളും കുട്ടികളൂം വൃദ്ധന്മാരും ജോലി നഷ്ടപ്പെട്ടവരും ഓൺ അറൈവൽ വിസയിൽ തൊഴിൽ അന്വേഷിച്ചു വന്നവരും അടക്കം നാട്ടിലെത്താൻ വളരെ കഷ്ട്ടപ്പെടുന്നവരെയാണ് ഐ സി എഫ് ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലെത്തിച്ചത്. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവർക്കു സൗജന്യ ടിക്കറ്റും നിശ്ചിത എണ്ണം യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവും ഐ സി എഫിന്റെ എല്ലാ ചാർട്ടേർഡ് ഫ്ലൈറ്റിലും നൽകിയിട്ടുണ്ട്.
ഈ ദുരിതകാലത്ത് നാട്ടിൽ പോവാൻ കഴിയാതെ വളരെയധികം ബുദ്ധിമുട്ടുന്ന ധാരാളം പ്രവാസികൾ ഗൾഫിലുണ്ട്. നിലവിൽ വന്ദേഭാരത് മിഷന്റെ ഭാഗമായി വളരെ പരിമിതമായ ആളുകൾക്ക് മാത്രമേ നാട്ടിലെത്താൻ കഴിയുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് പ്രവാസികളുടെ പ്രശ്ങ്ങൾക്കു ഒരു പരിഹാരം എന്ന നിലക്ക് ഐ സി എഫ് ചാർട്ടേർഡ് വിമാനം പദ്ധതിയുമായി മുന്നോട്ട് വന്നത്. ജാതിമത ഭേദമന്യേ വിഷമം അനുഭവിക്കുന്ന ആയിരത്തോളം പ്രവാസികളെ ഈ പദ്ധതിയുടെ ഭാഗമായി നാട്ടിലെത്തിക്കാൻ ഖത്തർ ഐ. സി. എഫിന് കഴിഞ്ഞിട്ടുണ്ട്.
യാത്രക്കാരെ ഉൾപ്പെടുത്തി വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു യാത്രയുടെ മുന്നൊരുക്കങ്ങളും ആവശ്യമായ രേഖകൾ തയ്യാറാക്കുന്ന രീതിയും യാത്രയിലും നാട്ടിൽ കൊറന്റൈൻ സമയത്തു പാലിക്കേണ്ട കാര്യങ്ങളും നിർദ്ദേശം നൽകുന്നത് എല്ലാ യാത്രക്കാർക്കും വലിയ സഹായകമാവുന്നുണ്ട്.
കോവിഡ് കാലത്തു ഖത്തറിൽ പ്രയാസപ്പെടുന്നവർക്കു ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും എത്തിക്കാൻ ഐ സി എഫിന് കഴിഞ്ഞതായി സംഘടന ഭാരവാഹികള്‍ പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ എംബസ്സി , നോർക്ക അധികാരികൾക്കും ഹമദ് അന്താരാഷ്ട്ര വിമാനത്താവള മേധാവികൾക്കും, ഐ സി എഫ് ചാർട്ടേർഡ് വിമാന ട്രാവൽ സഹകാരിയായ അക്ബർ ടൂർസ് മാനേജ്മെന്റിനും ഐ സി എഫ് നാഷണൽ നേതാക്കൾ നന്ദി അറിയിച്ചു.
നാഷണൽ നേതാക്കളായ അബ്ദുൽ റസാഖ് മുസ്‌ലിയാർ പറവണ്ണ, അബ്ദുൽ കരീം ഹാജി മേമുണ്ട, ബഷീർ പുത്തൂപാടം, നൗഷാദ് അതിരുമട ആർ എസ് സി നാഷണൽ കൺവീനർ സജ്ജാദ് മീഞ്ചന്ത തുടങ്ങിയവരുടെ നേതൃത്വത്തിൽ ഐ സി എഫ് നേതാക്കളും പ്രവർത്തകരും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്ര അയപ്പിനു നേതൃത്വം നൽകി