// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
January  12, 2020   Sunday   08:04:40pm

news



whatsapp

ടെഹ്‌റാന്‍: ഹ്രസ്വസന്ദര്‍ശനത്തിനായി ഇറാനിലെത്തിയ അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ടെഹ്‌റാന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഊഷ്മളമായ സ്വീകരണം ലഭിച്ചു. മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനും സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുമാണ് അമീറിന്‍റെ സന്ദര്‍ശനം.

ഇറാന്‍ പ്രസിഡന്റ്റ് ഡോ: ഹസ്സന്‍ റൂഹാനിയുടെ നേതൃത്വത്തില്‍ ഒരു ഉന്നത സംഘം അമീറിനെ സ്വീകരിച്ചു. റിപ്പബ്ലിക്കന്‍ പാലസില്‍ എത്തിയ അമീറിന് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി. ഖത്തറിന്റെയും ഇറാന്‍റെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഒരു യുദ്ധത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ അമീറിന്‍റെ സന്ദര്‍ശനത്തിന്‌ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഇറാന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച വളരെ പ്രാധാന്യമുള്ളതും ഫലപ്രദമായിരുന്നെന്നും പിന്നീട് നടത്തിയ പ്രസ്താവനയില്‍ അമീര്‍ പറഞ്ഞു. "മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ചര്‍ച്ചയാണ്," അമീര്‍ പറഞ്ഞു.

"ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തൂന്നതിനെക്കുറിച്ചു ഞങ്ങള്‍ സംസാരിച്ചു. ഇറാന്‍ സ്വീകരിച്ച നിലപാടുകളും നല്‍കിയ സഹായവും ഞങ്ങള്‍ വളരെയധികം വിലമതിക്കുന്നു," അമീര്‍ പറഞ്ഞു.

ഉന്നത ഇറാന്‍ സൈനിക ഉദ്യോഗസ്ഥനായ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെതുടര്‍ന്ന് മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തിന് താല്‍ക്കാലിക അയവ് വന്നിരിക്കയാണ്. പ്രതികാരമായി ഇറാഖിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെങ്കിലും അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ജീവഹാനി സംഭവിക്കാതിരുന്നത് കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ്‌ ട്രംപിനെ പിന്തിരിപ്പിച്ചു.

Comments


Page 1 of 0