// // // */
ഈയുഗം ന്യൂസ് ബ്യൂറോ
January 22, 2019 Tuesday 02:13:59pm
ദോഹ: ഹമദ് മെഡിക്കൽ കോര്പറേഷന് കീഴിൽ പുതിയ ആക്സിഡന്റ് അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനക്ഷമമാക്കാനുള്ള പ്രവര്‍ത്തനവുമായി കോർപറേഷൻ മുന്നോട്ട് പോകുന്നതായി എച്ച്. എം.സി വക്താവ് അറിയിച്ചു. 30,000 ചതുരശ്ര മീറ്റർ വിസ്തീർണത്തില്‍ പുതുതായി നിര്‍മിക്കുന്ന വിഭാഗത്തിന് ''എമർജൻസി ആൻഡ് ആക്സിഡന്റ്'' വിഭാഗം എന്നായിരിക്കും നാമകരണം ചെയ്യുക.
നിലവിലെ അത്യാഹിത വിഭാഗ ത്തിന് 6,000 ചതുരശ്ര മീറ്റർ മാത്രമാണ് വിസ്തീർണം ഉള്ളത്. പുതിയ എമർജൻസി ആൻഡ് ആക്സിഡന്റ് വിഭാഗത്തിൽ ആംബുലന്സുകളിൽ കൊണ്ടുവരുന്ന രോഗികള്‍ക്കും മറ്റു രോഗികള്‍ക്കും വ്യത്യസ്ത പ്രവേശന കവാടങ്ങള്‍ ഉണ്ടായിരിക്കും. ഇതോടു കൂടി പ്രധാന എൻട്രൻസിൽ അനുഭവപ്പെടുന്ന തിരക്കിന് പരിഹാരമാകും.
അപകടങ്ങളിൽ പെട്ട് എത്തുന്നവരെ പ്രത്യേകം ബ്ലോക്കുകളിലേക്ക് നീക്കി അടിയന്തിര ചികിത്സ ആരംഭിക്കാനുള്ള വിപുലമായ സംവിധാനങ്ങളും ഇവിടെ ഉണ്ടായിരിക്കും. രോഗിയുടെ കൂടെ ഒരാളെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ.
228 കൺസൾട്ടിങ് റൂമുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രാഥമിക പരിശോധനക്കായുള്ള 42 റൂമുകൾ എന്നിവ ഗ്രൗണ്ട് ഫ്ലോറിൽ തന്നെയുണ്ടായിരിക്കും. നാല് എക്സ്റേ റൂമുകൾ, ഓക്സിജൻ നല്‍കാനുള്ള പ്രത്യേക വാർഡ്, രണ്ട് മെഡിക്കൽ ഷോപ്പുകൾ എന്നിവ ഇവിടെയുണ്ടായിരിക്കും.
രണ്ടാം നിലയിൽ 54 റൂമുകള്‍ ഉണ്ടായിരിക്കും. കൂടാതെ സ്ത്രീകൾക്ക് മാത്രമായിട്ടുള്ള 36 റൂമുകളും എക്സ്റേ യൂണിറ്റും രണ്ട് അൾട്രാ സൗണ്ട് സ്കാനിംഗ് റൂമുകളും ഇതേ നിലയിൽ ഉണ്ടായിരിക്കും.
മൂന്നാം നിലയിൽ പരുഷന്മാർക്ക് 29 റൂമുകളും സ്ത്രീകള്‍ക്ക് 13 റൂമുകളും കൂടാതെ എക്സ്റേ, ലാബ് എന്നിവയും ടെറസ്സില്‍ എയർ ആംബുലൻസിന് വന്നിറങ്ങാനുള്ള ഹെലിപ്പാഡ് എന്നിവയുമണ്ടായിരിക്കും.