// // // */
ഈയുഗം ന്യൂസ് ബ്യൂറോ
November 19, 2018 Monday 02:50:47pm
ദോഹ: സിഗരറ്റ്, സോഫ്റ്റ് ഡ്രിങ്ക് ഉൽപന്നങ്ങള്‍ എന്നിവയുടെ നികുതി ഉടൻ വർധിപ്പിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ''പുകയില, സോഫ്റ്റ് ഡ്രിങ്ക് തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളെ നിരുത്സാഹപ്പെടുത്തുകയും കുറച്ചു കൊണ്ടുവരികയും ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികള്‍," ആരോഗ്യ മന്ത്രലയം പൊതുജനാരോഗ്യ വകുപ്പ് മേധാവി ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ താനി ഒരു വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
"ഇതേ നയത്തിന്റെ ഭാഗമായാണ് ഖത്തറിൽ ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിച്ചത്. എന്നാൽ ചിലർ അയൽ രാജ്യങ്ങളിൽ നിന്നും ഇവ കൊണ്ടുവന്ന് ഉപയോഗിക്കുന്നത് മന്ത്രലായത്തിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
മന്ത്രാലയം നടത്തിയ തീവ്രശ്രമങ്ങളുടെ ഫലമായി രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. ''2004 ൽ പുകവലിക്കുന്നവരുടെ എണ്ണം 20% ആയിരുന്നെങ്കിൽ 2007 ല്‍ അത് 17.9 % ആയി കുറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ അത് 12 % ലേക്ക് താഴുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'' ഡോ. ശൈഖ് മുഹമ്മദ് പറഞ്ഞു.
കൗമാര പ്രായക്കാർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കാൻ പാടില്ല എന്ന നിയമം ശക്തമായി നടപ്പിലാക്കി വരുന്നു. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ചികിത്സ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുന്നു. ധാരാളം യുവാക്കൾ ഇവിടെ ചികിത്സ തേടിയെത്തുകയും പുകവലി ശീലത്തിൽ നിന്നും മുക്തരാവുകയും ചെയ്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.