// // // */
ഈയുഗം ന്യൂസ് ബ്യൂറോ
September 19, 2018 Wednesday 05:29:55pm
ദോഹ: ഉപരോധം മൂലം ഖത്തർ എയർവേയ്സ് കഴിഞ്ഞ സാമ്പത്തിക വർഷം 69 മില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തി. ചൊവാഴ്ചയാണ് വാർഷിക സാമ്പത്തിക റിപ്പോർട്ട് കമ്പനി പുറത്ത് വിട്ടത്.
''ഖത്തർ എയർവേയ്സിന്റെ 20 വർഷം നീണ്ട കാലയളവിലെ ഏറ്റവും പ്രയാസമേറിയ വർഷമായിരുന്നു കടന്ന് പോയത്,'' കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഉപരോധം മൂലം വരുമാനം കുത്തനെ കുറഞ്ഞു. ദോഹയിൽ നിന്നും പുറപ്പെടുന്ന ഫ്‌ളൈറ്റുകളിൽ ടിക്കറ്റ് ബൂകിംഗില്‍ 19 ശതമാനം കുറവുണ്ടായി. ഉപരോധ രാജ്യങ്ങളിലെ 18 നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തലാക്കി. മാത്രമല്ല, വിമാനങ്ങൾ തുർക്കി, ഇറാൻ, ഒമാൻ എന്നീ രാജ്യങ്ങളുടെ മുകളിലൂടെ വഴി തിരിച്ച് വിടേണ്ടി വന്നത് കാരണം ഇന്ധന ചിലവും യാത്രാ സമയവും കൂടി.
''പക്ഷെ ബുദ്ധിപരമായ നീക്കങ്ങളിലൂടെ ഉപരോധത്തിന്റെ പ്രഹരം കുറക്കാൻ ഞങ്ങൾക്ക് സാധിച്ചു. അയൽ രാജ്യങ്ങൾ പ്രതീക്ഷിച്ചപോലെയുള്ള ഒരു നഷ്ടം ഞങ്ങൾ നേരിട്ടില്ല, '' ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബേക്കർ പറഞ്ഞു.
ഉപരോധ ശേഷം 24 പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിച്ചു. പക്ഷെ ഇത് ചിലവും വർധിപ്പിച്ചു.
കഴിഞ്ഞ വർഷം ഖത്തർ എയർവേയ്‌സിന്റെ ലാഭം 541 മില്യൺ ഡോളറായിരുന്നു. ''ഞങ്ങൾ ശക്തമായി മുന്നേറും. ഒരു ഭീഷണികൾക്കും ഞങ്ങൾ വഴങ്ങില്ല'' അൽ ബേക്കർ പറഞ്ഞു.