// // // */
ഈയുഗം ന്യൂസ് ബ്യൂറോ
September 19, 2018 Wednesday 12:15:54pm
ദോഹ: ശസ്ത്രക്രിയക്ക് ശേഷം പഞ്ഞി ആമാശയത്തിൽ ഉപേക്ഷിച്ച ഡോക്റ്റർക്കും ആശുപത്രിക്കും ഖത്തർ പ്രാഥമിക കോടതി പിഴ വിധിച്ചു. ചികിത്സ പിഴവിന് ഉത്തരവാദിയായ ഡോക്ട്ടറും ആശുപത്രിയും പരാതിക്കാരിയായ സ്വദേശി വനിതക്ക് ഒരു മില്യൺ റിയാൽ നഷ്ടപരിഹാരം നൽകണം എന്നാണ് ഉത്തരവ്.
ശസ്ത്രക്രിയക്ക് വിധേയയായ പരാതിക്കാരിയുടെ ആരാഗ്യം ദിനം പ്രതി മോശമായതിനെത്തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിൽ ആമാശയത്തിൽ എന്തോ അസാധാരണ വസ്‌തു ഉള്ളതായി കണ്ടെത്തി. ഓപ്പറേഷൻ സമയത്ത് ഉപയോഗിച്ചിരുന്ന പഞ്ഞിയുടെ അവശിഷ്ടം അബദ്ധത്തിൽ ഡോക്റ്റർ ഉപേക്ഷിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
"രണ്ട് ഗുരുതരമായ തെറ്റുകളാണ് ഓപ്പറേഷൻ നടത്തിയ ഡോക്റ്റർ ചെയ്തിട്ടുള്ളത്. ഒന്ന്, ഓപ്പറേഷൻ നിർവഹിക്കുമ്പോള്‍ വേണ്ടത്ര ജാഗ്രതയോ ശ്രദ്ധയോ പുലർത്തിയില്ല. രണ്ട്, ഡോക്റ്റർക്ക് ഓപ്പറേഷൻ ചെയ്യുന്നതിൽ വേണ്ടത്ര പരിചയമില്ല എന്നതാണ് ഈ വീഴ്ചയില്‍ നിന്നും മനസിലാവുന്നത്," വാദി ഭാഗം അഭിഭാഷകൻ അഡ്വ.അബ്ദുല്ല അൽ സഅദി കോടതിയിൽ വാദിച്ചു.
"മാത്രമല്ല രോഗി വീണ്ടും മറ്റൊരു ഓപ്പറേഷന് വിധേയമാകേണ്ടിയും വന്നു. ആറു മാസത്തോളം ശാരീരിക അസ്വസ്ഥതയുടെ കാരണം അറിയാതെ രോഗി മാനസിക അസ്വസ്ഥത അനുഭവിച്ചു. ആറു മാസത്തോളം വിദേശത്ത് ചികിത്സയിൽ കഴിയേണ്ടി വന്ന രോഗിയുടെ ഭർത്താവിനും അവരെ പരിചരിക്കാനായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നു. അതിനാൽ സാമ്പത്തികവും ശാരീരികവും മാനസികവും ആയ മുഴുവൻ നഷ്ട്ങ്ങളും രോഗിക്ക് വക വെച്ച് കിട്ടേണ്ടതുണ്ട്,'' അഡ്വ. അബ്ദുല്ല അൽ സഅദി വാദിച്ചു.
മെഡിക്കൽ രേഖകൾ വിശദമായി പരിശോധിച്ച കോടതി ആശുപത്രിക്കും ഡോക്റ്റർക്കുമെതിരെ വിധി പ്രസ്താവിക്കുകയായിരുന്നു എന്ന് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു.