// // // */
ഈയുഗം ന്യൂസ് ബ്യൂറോ
September 17, 2018 Monday 09:40:45pm
ദോഹ: എക്സിറ്റ് പെർമിറ്റ് നിര്‍ത്തലാക്കിക്കൊണ്ടുള്ള പുതിയ നിയമം നടപ്പിലാക്കാന്‍ രാജ്യത്തെ മുഴുവൻ കമ്പനികളും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും സംയുക്തമായി എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പുതിയ എക്സിറ്റ് നിയമത്തെക്കുറിച്ച് തൊഴിലാളികൾക്കിടയിലും കമ്പനികല്‍ക്കിടയിലും ബോധവല്‍ക്കരണം നടത്താന്‍ രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം, തൊഴില്‍-സാമൂഹ്യകാര്യ മന്ത്രാലയം, ഖത്തർ ചേമ്പർ ഓഫ് കൊമേഴ്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വർക്ക് ഷോപ്പുകളുടെ പ്രഥമ പരിപാടിയിലാണ് മന്ത്രാലയ വക്താക്കൾ ഇക്കാര്യം പറഞ്ഞത്.
പുതിയ എക്സിറ്റ് നിയമം നടപ്പിലാക്കാനുള്ള മുഴുവൻ ഒരുക്കങ്ങളും മന്ത്രാലയ തലത്തിൽ പൂർത്തിയായി കഴിഞ്ഞു. എന്നാൽ സ്വകാര്യ കമ്പനികൾക്ക് അവരുടെ ജീവനക്കാരിൽ അഞ്ച് ശതമാനം പേരെ ഈ നിയമ പരിധിയിൽ നിന്നും ഒഴിവാക്കി മുൻകൂട്ടിയുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം
അവര്‍ക്ക് യാത്രാ അനുമതി നൽകുന്ന പഴയ അവസ്ഥ തുടരാൻ നിയമം അനുമതി നൽകുന്നുണ്ട്.
"ആരെയാണ് ഈ ലിസ്റ്റില്‍ ഉൾപ്പെടുത്തേണ്ടത് എന്ന് ഓരോ കമ്പനിക്കും തൊഴിൽ ദായകനും സ്വന്തം താല്പര്യമനുസരിച്ചു തീരുമാനിക്കാം. ജ്വല്ലറികളിൽ സെയിൽസ്മാന്മാർ, മറ്റു നിർണായക ചുമതലകൾ വഹിക്കുന്ന ജീവനക്കാർ, മണി എക്സേഞ്ചുകളിലെ കൗണ്ടർ സ്ടാഫ് തുടങ്ങിയവരെ ഈ അഞ്ചു ശതമാനത്തില്‍ കൊണ്ടുവരാം," തൊഴില്‍-സാമൂഹ്യകാര്യ മന്ത്രാലയം പരിശോധനാ വിഭാഗം മേധാവി മുഹമ്മദ് അലി അൽ മീർ പറഞ്ഞു.
''ഔദ്യോഗിക ഗസറ്റിൽ വിഞ്ജാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് പുതിയ നിയമത്തിലെ ആനുകൂല്യങ്ങൾ ലഭിക്കുക. എന്നാൽ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വീട്ട് ജോലിക്കാർ എന്നിവർ പുതിയ നിയമ പരിധിയിൽ വരികയില്ല," അഭ്യന്തര മന്ത്രാലയം കേണൽ നാസർ അൽ ഖൽഫ് പറഞ്ഞു.